ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തകർത്ത് ഇറ്റലി യൂറോ ചാംപ്യൻമാർ, കിരീടനേട്ടം 53 വർഷങ്ങൾക്ക് ശേഷം
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ പെനാൽറ്റിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.
തിങ്ങിനിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ പതിനായിരങ്ങളുടെ ആർപ്പുവിളിക്കിടെ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി യൂറോപ്പിന്റെ ചാംപ്യൻമാരായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ പെനാൽറ്റിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി ഗോൾ കീപ്പർ ഡോണറുമ്മ നടത്തിയ രണ്ട് സേവുകളാണ് ഇറ്റലിയെ തുണച്ചത്. ഇംഗ്ലണ്ടിന്റെ റാഷ് ഫോര്‍ഡിന്റെ കിക്ക് പാഴായപ്പോള്‍ ജേഡന്‍ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ട് ഡോണറുമ്മ തട്ടി അകറ്റുകയായിരുന്നു.

ഇറ്റലിയുടെ ബെലോട്ടി, ജോര്‍ജീന്യോ എന്നിവരുടെ കിക്ക് ഇംഗ്ലണ്ട് കീപ്പര്‍ പിക്ക് ഫോര്‍ഡ് തട്ടി അകറ്റുകയും ചെയ്തു. 3-2 ആയിരുന്നു പെനാല്‍റ്റി ഫലം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ടിനും ഇറ്റലിക്കുമായി ഇരുടീമിന്റെയും പ്രതിരോധ താരങ്ങളായ ലൂക്ക് ഷോയും ലിയോണാർഡോ ബൊനൂച്ചിയുമാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി കണ്ണ് ചിമ്മി തീരുംമുന്നെ രണ്ടാമിനിറ്റിൽ പ്രതിരോധ താരം ലൂക്ക് ഷോ നേടിയ ഗോളിൽ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ഇംഗ്ലണ്ട് പ്രതിരോധിച്ചതിൽ നിന്നാണ് ഗോളിന്റെ പിറവി. നായകൻ ഹാരി കെയ്ൻ നീട്ടി നൽകിയ പന്ത് ട്രിപ്പിയർ കാലിലാക്കി മുന്നേറാൻ നോക്കി, പൊടുന്നനെ അത് ബോക്സിലേക്ക് ക്രോസാക്കി, ഓടിയെത്തിയ ലൂക്ക് ഷോ ബോളിനെ വലയ്ക്കുളളിൽ ആക്കുമ്പോൾ ഇംഗ്ലണ്ട് ഗോൾ കീപ്പർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുളളൂ. യൂറോ കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയാണിത്. കൂടാതെ ലൂക്ക് ഷോയുടെ ആദ്യ അന്താരാഷ്ട്ര ഗോളും.

ഇംഗ്ലണ്ട് ലീഡ് നേടിയതിന് പിന്നാലെ പെനാൽറ്റി ബോക്സിന് സമീപത്ത് നിന്നും ഇറ്റലിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഇൻസീന്യോ എടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെയാണ് പാഞ്ഞത്. പിന്നീട് ആത്മവിശ്വാസം നഷ്ടമായത് പോലെ ആയിരുന്നു ആദ്യ പകുതിയിലെ ഇറ്റലിയുടെ കളി. ഇംഗ്ലണ്ടിനെക്കാൾ ബോൾ പൊസിഷൻ ഇറ്റലിക്കായിരുന്നെങ്കിലും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുളള അതിവേഗ നീക്കങ്ങളൊന്നും ഉണ്ടായില്ല. വിരലിൽ എണ്ണാവുന്ന മുന്നേറ്റങ്ങളെ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിര സമർത്ഥമായി തടയുകയും ചെയ്തു. ഇതിനിടെ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ഗോളെന്ന് കരുതവേ പോസ്റ്റിനോട് തൊട്ടുരുമ്മി പോയി.

രണ്ടാം പകുതിയിൽ വർദ്ധിത വീര്യത്തോടെ കളിക്കുന്ന ഇറ്റലിയെയാണ് കാണാൻ കഴിഞ്ഞത്. തുടരെയുളള ആക്രമണങ്ങളാണ് ഇംഗ്ലണ്ട് ഗോൾമുഖത്തേക്ക് ഇറ്റലി നടത്തിയത്. ഇതിന് ഫലവുമുണ്ടായി. മത്സരത്തിന്റെ 68ാം മിനിറ്റിൽ കോർണർ കിക്കിനിടെ ഗോൾ പോസ്റ്റിലുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലിൽ പ്രതിരോധ താരം ബൊനൂച്ചിയിലൂടെ ഇറ്റലി സമനില ഗോൾ നേടി. യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളായിരുന്നു ഇത്.

പിന്നീടും ഇരുടീമുകളും മുന്നേറ്റങ്ങളും പരുക്കൻ കളിയും പുറത്തെടുത്ത് എങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് 74ാം മിനിറ്റിൽ തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെയാണ് പോയത്. പിന്നീട് ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കയ്ക്ക് ലഭിച്ച അവസരവും മുതലാക്കാനായില്ല. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു. ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെയാണ് ഇത്തവണയും നിലനിർത്തിയത്. ഇംഗ്ലണ്ടാകട്ടെ ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയറിനെയാണ് അവസാന ഇലവനിൽ ഉൾപ്പെടുത്തിയത്.
നാല് തവണ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും അഞ്ച് പതിറ്റാണ്ട് കഴിഞ്ഞു യൂറോയിൽ അസൂറികൾ കപ്പ് ഉയർത്തിയിട്ട്. 1968ൽ യൂറോ കപ്പ് നേടിയ ശേഷം പിന്നീട് രണ്ടുതവണ കൂടി ഇറ്റലി ഫൈനലിൽ കടന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 2000ൽ ഫ്രാൻസിനോട് 2-1നും 2012ൽ സ്പെയിനോട് 4-1നുമായിരുന്നു ഇറ്റലി തോൽവി ഏറ്റുവാങ്ങിയത്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇറ്റലി യൂറോയിൽ ചാംപ്യൻമാരാകുന്നത്. ഇരുടീമുകളും ഇതിന് മുൻപ് 27 തവണ ഏറ്റുമുട്ടിയപ്പോൾ ഇറ്റലി 11 തവണയും ഇംഗ്ലണ്ട് എട്ടുതവണയുമാണ് വിജയിച്ചിരുന്നത്. എട്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!