ഒരു കിരീടം കൊണ്ടല്ല മികവ് അളക്കേണ്ടത്, ഫൈനൽ ജയിച്ചാലും ഇല്ലെങ്കിലും മെസി ചരിത്രത്തിലെ മികച്ച കളിക്കാരൻ; അർജന്റീന കോച്ച്
ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ബ്രസീൽ- അർജന്റീന ഫൈനൽ. കഴിഞ്ഞ തവണ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനായിരുന്നു വിജയം.
കോപ്പയിലെ ഫൈനൽ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണൽ മെസിയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഒരു കിരീടം കൊണ്ടല്ല മെസിയുടെ മികവ് അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോപ്പ ഫൈനലിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്കലോണി
കോപ്പ ഫൈനൽ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ലയണൽ മെസി. അത് തെളിയിക്കാൻ അയാൾക്ക് ഒരു കിരീടത്തിന്റെ ആവശ്യമില്ല. മെസി മികച്ച ക്യാപ്റ്റൻ കൂടിയാണ്. ഫൈനലിൽ ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്ന കളിയാകും കാഴ്ച വെക്കുക എന്നും അതിനായി തങ്ങൾക്ക് പദ്ധതികളുണ്ടെന്നും സ്കലോണി പറഞ്ഞു.
ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിലാണ് ബ്രസീൽ- അർജന്റീന ഫൈനൽ. കഴിഞ്ഞ തവണ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനായിരുന്നു വിജയം. അതിന് മുൻപ് 2007ലെ കോപ്പയിലാണ് ബ്രസീൽ- അർജന്റീനയും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കായിരുന്നു അന്ന് ബ്രസീൽ വിജയിച്ചത്. സ്വന്തം രാജ്യത്തിനായി കിരീടങ്ങൾ നേടാത്ത താരമെന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ മെസിക്കും സംഘത്തിനും ഇത്തവണ സാധിക്കുമോ എന്നാണ് കായിക പ്രേമികൾ ഉറ്റുനോക്കുന്നത്. മുപ്പത് വര്ഷത്തോളം നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ഫൈനലിൽ മെസ്സിയും സംഘവുമിറങ്ങുന്നത്. 1993ലാണ് അർജന്റീന അവസാനമായി കോപ്പ നേടിയത്. അതിനു ശേഷം ബ്രസീൽ അഞ്ചു തവണ കോപ്പ കിരീടം നേടിയിട്ടുണ്ട്.
ടൂർണമെന്റിൽ ഉടനീളം മിന്നുന്ന ഫോമിലാണ് മെസിയുടെ പ്രകടനങ്ങൾ. കളിച്ച ആറ് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ നേടിയ മെസിയാണ് ഗോൾവേട്ടയിലും മുന്നിലുളളത്. ഇത് കൂടാതെ അർജന്റീന നേടിയ മറ്റ് അഞ്ച് ഗോളുകൾ പിറന്നത് മെസിയുടെ പാസുകളിലൂടെയാണ്. മത്സരങ്ങളിൽ ഉടനീളം 20 അവസരങ്ങൾ സൃഷ്ടിച്ച മെസി ക്വാർട്ടറിൽ അടക്കം ഇതുവരെ നാല് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചുമായി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!