സര്‍ക്കാര്‍ ഇനി എന്തുചെയ്യും?; നിയമപരിഷ്കാര കമ്മീഷന് ശുപാര്‍ശയിലും പരിഹാരമാകാതെ പള്ളി തര്‍ക്കം
വിധി വന്നതിന് ശേഷം ഇതേവരെ 52 പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം അവകാശമുറപ്പിച്ചു. എന്നാല്‍ തര്‍ക്കവും സംഘര്‍ഷങ്ങളും ഇപ്പോഴും തുടരുകയാണ്.
അമ്മയെ ഞങ്ങള്‍ മറന്നാലും...
അന്ത്യോഖ്യായെ മറക്കില്ല,
ഓമല്ലൂരെ കബറിടങ്ങള്‍...
ഞങ്ങടെ ബാവായാണെങ്കില്‍
ആ കബറാണെ കട്ടായം...
അന്ത്യോഖ്യായെ മറക്കില്ല...'
മധ്യ തിരുവിതാംകൂറിലെ പള്ളികളില്‍ വര്‍ഷങ്ങളായി ഇടവേളകളില്‍ ഉയര്‍ന്ന് കേട്ട, ഇപ്പോഴും കേള്‍ക്കുന്ന യാക്കോബായ വിശ്വാസികളുടെ മുദ്രാവാക്യം. എന്നാല്‍ ഈ മുദ്രാവാക്യം വിളികള്‍ക്കും പിടിവലികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി. ഇതോടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം അവസാനിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചപോലെ നടപടികള്‍ നീങ്ങിയില്ല. തര്‍ക്കങ്ങളും സംര്ഷങ്ങളും ഇന്നും തുടര്‍ക്കഥയാണ്. അന്തോഖ്യ പാത്രിയാര്‍ക്കിസുമാരും മലങ്കര മെത്രാപ്പോലീത്തമാരും അഥവാ യാക്കബായ സഭയും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള അധികാര വടംവലിയുടെ അവസാന എപ്പിസോഡുകള്‍ എല്ലാം സംഘര്‍ഷഭരിതമായിരുന്നു. കോടതിയില്‍ നിന്നുള്ള ഇളവുകള്‍ പ്രതീക്ഷിച്ച യാക്കോബായ സഭയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിരന്തരമായ തിരിച്ചടികള്‍ മാത്രം കിട്ടിയപ്പോഴും വിശ്വാസികള്‍ തടിച്ചുകൂടി നിയമം നടപ്പാക്കാനെത്തിയവരെ തോല്‍പ്പിച്ചു. എന്നാല്‍ അത്തരം സംഘര്‍ഷങ്ങളില്‍ പകച്ച് നില്‍ക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ആവര്‍ത്തിച്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്നാല്‍ ഇനിയും പൂര്‍ണമായും വിധി നടപ്പാക്കാനോ തര്‍ക്കം പരിഹരിക്കാനോ സര്‍ക്കാരിനായിട്ടില്ല.
ഇനി പള്ളിത്തര്‍ക്കത്തിന്റെ തീര്‍പ്പ് ഇനി സര്‍ക്കാരിന്റെ കൈകളിലാണ്. പതിറ്റാണ്ടുകളായി തുടരുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായക നിലപാടെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സുപ്രീം കോടതി വിധി വന്ന് നാലര വര്‍ഷം കഴിയുമ്പോഴും ഹൈക്കോടതിയില്‍ ഹര്‍ജികളും വാദങ്ങളും തുടരുകയാണ്. ഈ മാസം 22ന് വീണ്ടും ഹര്‍ജി പരിഗണിക്കാന്‍ ചേരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷന് തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. യാക്കോബായ വിഭാഗം ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയും ഓര്‍ത്തഡോക്സ് വിഭാഗം അതിനെ തള്ളുകയും ചെയ്തു. ഇനി ഈ വിഷയത്തില്‍ നിലപാടെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മറ്റികള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കവെ ഓര്‍ത്തഡോക്സ് യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഹൈക്കോടതി വീണ്ടും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1934ലെ ഭരണഘടനയില്‍ പങ്കാളിത്ത ഭരണമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34ലെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന് ശുപാര്‍ശകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയേ മതിയാവൂ എന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിയമനിര്‍മ്മാണം സംബന്ധിച്ച കെ ടി തോമസ് കമ്മീഷന് ശുപാര്‍ശകള്‍ പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നവും അക്രമ സാധ്യതയും കണക്കിലെടുത്താണ് വിധി നടപ്പിലാക്കാത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എ്ന്നാല്‍ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

പള്ളിത്തര്‍ക്കത്തില്‍ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നാണ് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തത്. പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനയുടേയും അവകാശം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്കിടയില്‍ ഭൂരിപക്ഷം തിട്ടപ്പെടുത്താന്‍ ഹിതപരിശോധന നടത്താന്‍ അതോറിറ്റി വേണം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷന്‍. 'ദ കേരള പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്, ടൈറ്റില്‍, ആന്‍ഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റൈറ്റ് ഓഫ് വര്‍ഷിപ്പ് ഓഫ് ദ മെമ്പേഴ്സ് ഓഫ് മലങ്കര ചര്‍ച്ച് ബില്‍ 2020' എന്നാണ് ബില്ലിന്റെ പേര്. 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഈ ഭരണഘടന ഒരു രജിസ്റ്റേര്‍ഡ് രേഖയല്ലാത്തതിനാല്‍ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തില്‍ ആസ്തിബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികള്‍ക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം അവകാശം ഉറപ്പിച്ചാല്‍ കോടതി വിധി എന്തായാലും ആ വിഭാഗത്തെ പള്ളികളില്‍ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷമെന്ന് തെളിയിക്കുന്ന വിഭാഗത്തിന് ആ പള്ളിയില്‍ തുടരുകയോ മറ്റു പള്ളികളില്‍ ചേരുകയോ ചെയ്യാം. സര്‍ക്കാരാണ് അതോറിറ്റി രൂപീകരിക്കേണ്ടത്. അധ്യക്ഷനുപുറേ രണ്ടു വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാവണം എന്നുമാണ് കമ്മീഷന് ശുപാര്‍ശയില്‍ പറയുന്നത്.
'പള്ളികളുടെ അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളുടെ തര്‍ക്കവും സംഘര്‍ഷവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണമല്ലാതെ മറ്റൊരു പോംവഴിയില്ല.'എന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചത്. മുമ്പ് തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ സെമിത്തേരി പങ്കിടണമെന്ന് നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരികും ചെയ്തിരുന്നു. ഇതോടെയാണ് മൃതദേഹത്തെ വച്ചുള്ള വിലപേശല്‍ അവസാനിച്ചത്.
സുറിയാനി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ത്യോഖ്യ വൈകാരിക കേന്ദ്രമാണ്. കത്തോലിക്ക വിശ്വാസികള്‍ക്ക് റോമും മാര്‍പാപ്പയും എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് സുറിയാനി വിശ്വാസികളെ സംബന്ധിച്ച് അന്ത്യോഖ്യയും പാത്രീയര്‍ക്കീസ് ബാവമാരും. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിനെതിരെയാണ് കൂനന്‍കുരിശ് സത്യത്തിലൂടെ സുറിയാനി ക്രിസ്ത്യാനികളും കത്തോലിക്കരും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും ഭിന്നത ഉടലെടുത്തു. പാത്രിയര്‍ക്കീസ് ബാവമാര്‍ക്ക് മലങ്കരയിലുളള അധികാരം സംബന്ധിച്ച തര്‍ക്കമായിരുന്നു ഭിന്നതയുടെ അടിസ്ഥാനം. ഇത് യാക്കോബായാ-ഓര്‍ത്തഡോക്സ് എന്ന രണ്ട് സഭകള്‍ ഉണ്ടാകുന്നതിനും പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവക്കുകയും ചെയ്തു. ഓര്‍ത്തഡോക്സ് വിഭാഗം പാത്രിയര്ക്കീസിനുളള അധികാരം നാമമാത്രമാക്കി അന്ത്യോഖ്യാബന്ധം വിഛേദിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്നറിയപ്പെടുന്ന യാക്കോബായ വിഭാഗം പാത്രിയര്‍ക്കീസ് ബാവക്ക് ആത്മീയവും ഭൗതീകവുമായ അധികാരങ്ങള്‍ വിട്ടു നല്കി അന്ത്യോഖ്യാ ബന്ധം ദൃഢമാക്കി. 1934ലെ ഭരണഘടനയില്‍ പാത്രിയര്ക്കിനെ(അധികാര സ്ഥാനം) അംഗീകരിക്കുന്നുണ്ടെങ്കിലും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നില്ല എന്ന കാരണത്താലാണ് യാക്കോബായ വിഭാഗം അതിനോട് വിയോജിച്ചത്. ഭരണഘടനയില്‍ കൃത്രിമം നടന്നുവെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കുന്നതായിരുന്നു വിധി. എന്നാല്‍ മലങ്കര സഭയുടെ 1934ല്‍ രൂപീകൃതമായ ഭരണഘടനയെയാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചത്. 2002ല്‍ രൂപീകൃതമായ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടനയെ സുപ്രീംകോടതി അംഗീകരിച്ചതുമില്ല. അതോടെ സംസ്ഥാനത്തെ യാക്കോബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന 1064 പള്ളികളുടെ അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കുന്നതായിരുന്നു 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി വിധി. ഓര്‍ത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീംകോടതി വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറില്‍ തര്‍ക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്സ് വിഭാഗത്തിനായി.
വിധി വന്നതിന് ശേഷം ഇതേവരെ 52 പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം അവകാശമുറപ്പിച്ചു. എന്നാല്‍ തര്‍ക്കവും സംഘര്‍ഷങ്ങളും ഇപ്പോഴും തുടരുകയാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കി രമ്യതയില്‍ പോവാനായി മുന്‍ സര്‍ക്കാരുകള്‍ സഭകളുമായി നിരവധി വട്ട ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തീരുമാനമാവാതെ എല്ലാ ചര്‍ച്ചകളും പിരിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. എന്നാല്‍ സമിതിക്കും കാര്യമായ ഓ#ന്നും ചെയ്യാനായില്ല. വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ സുപ്രീംകോടതി പലപ്പോഴുംം രൂക്ഷ വിമര്‍ശനമുന്നയിച്ചു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉള്‍പ്പെടെ സുപ്രീംകോടതി വിമര്‍ശനം ഉയര്‍ന്നു. വിധി നടപ്പിലാക്കാന്‍ അന്തിമനിര്ദ്ദേശവും കോടതി നല്കി. എന്നാല്‍ തുടര്‍ന്നും സഭാ നേതൃത്വങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനിടെ വിധി നടപ്പിലാക്കണമെങ്കില്‍ 1934ലെ ഭരണഘടനയുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കണമെന്ന നിര്‍ദ്ദേശം ഓര്‍ത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചു. സുപ്രീംകോടതി ഇടപെട്ടതോടെ സര്‍ക്കാരിന് മറ്റ് വഴികളില്ലാതെ സംഘര്‍ഷാവസ്ഥയിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശമുറപ്പിക്കാന്‍ സഹായം നല്‍കേണ്ടി വന്നു. പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതിയും പലതവണ ഉത്തരവിട്ടു. ഇതോടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന ഉദ്ദേശത്തോടെ നീങ്ങിയ സര്‍ക്കാരിനും യാക്കോബായ വിഭാഗത്തിനും മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു.
ഈ സാഹചര്യത്തിലാണ് കെ ടി തോമസ് കമ്മീഷന് ശുപാര്‍ശ സമര്‍പ്പിക്കുന്നത്. ശുപാര്‍ശ നടപ്പായാല്‍ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാവും. 'വിധിയെ നിയമനിര്‍മ്മാണത്തിലൂടെ അട്ടിമറിക്കില്ലെന്നാണ് പ്രതീക്ഷ'എന്നാണ് ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചത്. സഭാ തര്‍ക്കത്തില്‍ വ്യക്തമായ വിധി വന്നതാണെന്നും സംശയം ഇല്ലാത്ത രീതിയില്‍ സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ തര്‍ക്ക പരിഹാരത്തിനുള്ള നിര്‍ദ്ദേശമല്ല ഉയര്‍ന്നുവന്നിട്ടുള്ളത്. പുതിയ തര്‍ക്കത്തിന് ഇത് വഴിവക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ ഇതൊരു പുതിയ പ്രതീക്ഷയായാണ് യാക്കോബായ വിഭാഗം കാണുന്നത്. 'തര്‍ക്കം കഴിഞ്ഞിട്ടില്ല, കേസുകളും കഴിഞ്ഞിട്ടില്ല. നിയമനിര്‍മ്മാണം വേണമെന്ന കമ്മീഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് നോക്കാം. നിയമനിര്‍മ്മാണം നടത്തുകയും സമ്പൂര്‍ണ റഫറണ്ടം ഉണ്ടാവുകയും വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. നിയമസഭയില്‍ ബില്ല് വരും എന്നാണ് പ്രതീക്ഷ.' യാക്കോബായ സഭാ സെക്രട്ടറി ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗം പരസ്യമായി എല്‍ഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ അക്കാലമത്രയും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന യാക്കോബായ വിഭാഗം അത്തരത്തില്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചില്ല. പള്ളിത്തര്‍ക്ക വിഷയത്തില്‍ പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിലുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ യാക്കോബായ വിഭാഗം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ ഭൂരിപക്ഷവും യാക്കോബായ വിഭാഗമാണ്. അതിനാല്‍ സര്‍ക്കാരിന് നേരിട്ട് ഈ വിഭാഗത്തേയും പിണക്കാനാവില്ല. 1972 മുതല്‍ തുടരുന്ന, കീറാമുട്ടിയായി നില്ക്കുന്ന പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!